2019 ഓഗസ്റ്റ് 31, ശനിയാഴ്‌ച

19 ഉത്തര ഇന്ത്യാ ടൂറും സാഹസികത്വവും



അഞ്ചാം വര്ഷം ഡല്‍ഹി ആഗ്ര  ചന്ടിഹാര്‍ , സിംല, കല്കട്ട  ഇവയായിരുന്നു  പരിപാടിയില്‍. കൂടുതല്‍ സമയവും ട്രെയിനില്‍. രൌന്റ്റ് ടൂര്‍ ടിക്കറ്റെടുത്ത് പോകുന്നതുകൊണ്ട്  മിക്കവാറും റിസര്‍വേഷന്‍ ഉണ്ടാവും. ഒരു ബോഗിയുടെ മിക്കവാറും  ഭാഗം ഞങ്ങളുടെ പാര്‍ട്ടി ആയിരിക്കും. വിദ്യാര്തികള്‍ക്കുള്ള  കണ്‍സെഷന്‍  വാങ്ങി തുച്ചമായ  പൈസ മാത്രമേ  ചിലവുള്ളൂ ടിക്കറ്റിനു. കൂടുതലും പൈസ  ദിന ബത്തയായി  ഞങ്ങള്‍ക്ക് കിട്ടും. ചിലര്‍ അതെല്ലാം അടിച്ചു പൊളിച്ചു ചിലവാക്കും. എന്നെപ്പോലെയുള്ളവര്‍  ബോംബെയിലും മറ്റും പഴയ പുസ്തകങ്ങള്‍ കിട്ടുന്ന കട അന്വേഷിച്ചു പുസ്തകം ആക്കി മാറ്റും ഭക്ഷണം കഴിച്ചു ബാക്കിയുള്ള പൈസ. പിന്നെ  ചെറിയ തരം സോവേനീരുകളും. എല്ലാത്തിനും  നല്ല വണ്ണം വില പേശി യാണ് വാങ്ങുന്നത്.  പത്തു രൂപ വില പറഞ്ഞാല്‍ രണ്ടു രൂപായില്‍ തുടങ്ങും ഞങ്ങള്‍.  ചിലപ്പോള്‍  വില്കുന്നവര്‍  അവരുടെ ഭാഷയില്‍ പച്ചത്തെറി  ആയിരിക്കും പറയുന്നത്. ഭാഷ അറിയാത്ത  ഞങ്ങള്‍ക്ക് ഒരു കൂസലും ഉണ്ടാവില്ല. പലപ്പോഴും മൂന്നില്‍ ഒന്നില്‍ കൂടുതല്‍ വില കൊടുത്തു ഒരു സാധനവും വാങ്ങിയ ഓര്‍മ്മയില്ല, പുസ്തകം ഒഴിച്ചു.  

 നേരിട്ട് ആഗ്രയിലെക്കായിരുന്നു യാത്ര.  യമുനാ നദിയുടെ തീരത്ത്  ശാന്തഗംഭീരം ആയി നില്‍കുന്ന  പ്രീമത്തിന്റെ അനശ്വര കുടീരമായ താജും അക്ബറിന്റെ  കോട്ടയും ഫത്തേപ്പൂര്‍സിക്രിയും കണ്ടു  ഡല്‍ഹിയിലേക്കു തിരിച്ചു. ഡല്‍ഹിയില്‍ പാര്ലമെന്റ്റ് ഹൌസും രാഷ്ട്രപതി ഭവനും എല്ലാം ദൂരെ നിന്ന് മാത്രമേ കാണാനേ കഴിഞ്ഞുള്ളു. ഡല്‍ഹിയില്‍ നിന്ന് ചന്ദീഗര്‍  വഴി സിംലയ്ലേക്ക്. കല്‍ക്ക എന്ന സ്ഥലത്ത് നിന്നാണ്  സിംലായ്ക്കുള്ള നാരോ ഗെയ്ജ്  ട്രെയിന്‍ കയറെണ്ടത്. ഞങ്ങള്‍ ടിക്കറ്റ് എടുത്തു നില്‍ക്കുമ്പോള്‍  ബോംബെയില്‍ നിന്ന്  ഒരു വനിതാ കോളേജിലെ കുട്ടികളും  ഞങ്ങളുടെ  കൂടെ  സിംലയ്ക്ക് ഉണ്ടെന്നു കണ്ടു. നാരോ ഗെയ്ജ്  ട്രെയിനില്‍  സീറ്റുകള്‍  വളരെ അടുത്താണ്. ഒരാളിന്റെ  കാല്‍ എതിരെ ഇരിക്കുന്നയാളിന്റെ  കാലുമായി പിനഞ്ഞേ ഇരിക്കാനാവൂ. കിട്ടിയ അവസരം പരമാവധി  ഉപയോഗിക്കാന്‍ ഞങ്ങളിലെ  പുരുഷ സിംഹങ്ങള്‍ മുന്‍കൈ എടുത്തു. പെണ്‍കുട്ടികളെല്ലാം ഞങ്ങളുടെ  എതിര്‍ സീറ്റില്‍. ഞങ്ങള്‍ മറുവശം. മുഖാ മുഖം. കാലുകള്‍ പലപ്പോഴും  കോര്‍ത്ത്‌ ഇരിക്കണം. മിനുട്ടുകള്‍ നീണ്ട  തുരങ്കങ്ങളില്‍ കൂടി പോകുമ്പോള്‍ ചിലപ്പോള്‍ ട്രെയിനില്‍  പൂര്‍ണ അന്ധകാരം ആയിരിക്കും. അതിനിടയില്‍ എന്തൊക്കെ നടന്നിട്ടുണ്ടോ എന്ന് അതില്‍ പങ്കെടുത്തവര്‍ക്ക് മാത്രമേ അറിയൂ. പാട്ടും മേളവും എല്ലാം ആയി ഹിമവാന്റെ താഴ് വരയില്‍ കൂടി ഒരു പുഴു പോലെ  ട്രെയിന്‍ ഉയരങ്ങളിലേക്ക് കുതിച്ചു. ബ്രിട്ടീഷുകാര്‍  വേനല്‍ക്കാല തലസ്ഥാനമായി  വികസിപ്പിചെടുത്ത സിമ്ല  വേനല്‍ക്കാലത്ത്  സന്ദ്രസിക്കുന്നത് സന്തോഷകരമാനെങ്കിലും  ഡിസംബറില്‍ അല്പം കഠിനമാണ്, പ്രത്യേകിച്ചും  ഭൂമാദ്ധ്യ രേഖയ്ക്ക് തൊട്ടടുത്ത്‌  താമസിക്കുന്ന നമുക്ക്. യാത്രയുടെ രസത്തില്‍ തണുപ്പ് അറിഞ്ഞില്ല.

ട്രെയിനില്‍ നിന്നിറങ്ങിയപ്പോള്‍ വൈകുന്നേരം നാല് മണി. നല്ല തനുപ്പായിക്കഴിഞ്ഞിരുന്നു. ഇട്ടിരുന്ന കമ്പിളി ഉടുപ്പും മറ്റും കടന്നു തണുപ്പ്  ഉള്ളിലേക്ക് അരിച്ചു കയറുന്നു. ഞങ്ങളുടെ താമസം റിഡ്ജ് എന്നാ ഹോട്ടടില്‍ ആയിരുന്നു. നാല്പതോളം ഉണ്ടായിരുന്ന ഞങ്ങളുടെ പെട്ടികള്‍ മുഴുവന്‍ രണ്ടു  ശേര്‍പ്പാകള്‍  പുറകില്‍ അട്ടി വെച്ചു  ഹോട്ടലില്‍ എത്തിച്ചു. അവരുടെ ഉയരത്തിന്റെ മൂന്നിരട്ടി അട്ടിവെച്ച പെട്ടിയുമായി അവര്‍ കുനിഞ്ഞു കുത്തനെയുള്ള കയറ്റം കയറുന്നത് അത്ഭുതത്തോടെ ഞങ്ങള്‍ കണ്ടു നിന്ന്. ഒരു ഭാരവും ഇല്ലാതെ കയറ്റം കയറാന്‍ ഞങ്ങള്‍ ബുദ്ധിമുട്ടിയപ്പോള്‍ ഇത്രയും ഭാരവുമായി അവര്‍ കയറുന്നു. “അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തോത്രം”  പറഞ്ഞു  ഞങ്ങളും കയറി.

ഇതിനടയില്‍  മട് സാറിന്റെ  ഉപദേശം. ഈ തണുപ്പിനു  പിടിച്ചു നില്‍ക്കണമെങ്കില്‍  ചൂടുള്ള വല്ലതും വാങ്ങി കുറിച്ചു കൊള്ളണം എന്ന്. അല്ലെങ്കില്‍ അവിടെ ക്കിടന്നു വടിയായാല്‍ സാറിനും സുധാകരന്‍ സാറിനും പണിയാവും എന്ന് ധ്വനി. ഏതായാലും ഹോട്ടലില്‍ എത്തി  ഭക്ഷണം കഴിക്കുന്നതിനു മുമ്പ് തന്നെ ആരൊക്കെയോ  കുതിരയ്ക്ക്  കൊടുക്കുന്ന പാനീയം   സംഘടിപ്പിച്ചു  അകത്താക്കുന്നത് കണ്ടു. ഞാനും അല്പം അകത്താക്കാന്‍ ശ്രമിച്ചു എങ്കിലും പരിചയം തീരെ ഇല്ലാത്തത് കൊണ്ടു കഴിഞ്ഞില്ല. ബാക്കി യുള്ളവര്‍  രാജായിയ്ക്കുളില്‍  സുഖമായി ഉറങ്ങി. ഞാനും. പുലര്‍ച്ചെ ഞാന്‍ ഉണര്‍ന്നു. ജനാലയില്‍ കൂടി നോക്കിയപ്പോള്‍ മഞ്ഞു നിറഞ്ഞ ഹിമവാന്റെ  ശ്രുംഗങ്ങളില്‍ കൂടി സൂര്യ ഭഗവാന്‍ ഉദിച്ചുയരുന്നു. സുന്ദരമായ ആ കാഴ്ച കാണാന്‍ ഞാന്‍ മറ്റുള്ളവരെ വിളിച്ചു. മറ്റവന്‍ കഴിച്ചുരങ്ങുന്ന അവര്‍ക്കിതൊന്നും കാണാന്‍ ഭാഗ്യമില്ല. ആരും ഉണര്‍ന്നു നോക്കിയില്ല, ആ അപൂര്‍വ ഭാഗ്യം എനിക്കു മാത്രം. പിറ്റേ ദിവസം  തണുപ്പ് കാരണം അധികം പുറത്തു പോയില്ല ഉച്ച കഴിഞ്ഞു തിരിച്ചു യാത്രയായി. സിംലയില്‍ പോയി എന്ന് മാത്രം. 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ