2019 ഓഗസ്റ്റ് 31, ശനിയാഴ്‌ച

21 . ഉപസംഹാരം



എല്ലാവരെയും ഇനിയും അധികം ബോറടിക്കുന്നില്ല, ഓര്‍മ്മിക്കുന്ന ഏതാനും അദ്ധ്യാപകരെക്കൂടി ഓര്‍മ്മിച്ചു കൊണ്ടു അവസാനിപ്പിക്കാം,. ഞങ്ങളുടെ ഇലക്ട്രിക്കല്‍ വിഭാഗത്തിലെ മിക്കവാറും എല്ലാവരെയും കുറിച്ച് ഓര്‍മ്മിച്ചു കഴിഞ്ഞു. ഇനി മറ്റു ഡിപാര്ട്ടുമെന്റുകളാവട്ടെ. ആദ്യത്തെ മൂന്നു വര്ഷം പല വിഷയങ്ങളും പഠിപ്പിച്ചവര്‍. സിവില്‍ ഡിപ്പാര്ട്ട്മെന്റില്‍ തുടങ്ങാം.

രണ്ടാം വര്‍ഷമായിരുന്നു കെട്ടിട നിര്‍മ്മാണ വസ്തുക്കള്‍ എന്ന വിഷയം പഠിക്കാന്‍ ഉണ്ടായിരുന്നത്. ക്ലാസ് എടുത്തിരുന്നത് കല്യാണ രാമന്‍ സാര്‍. സാറിനു സംസാരത്തില്‍ തമിഴ് ചുവ ധാരാളം. സാറ് സിമന്റു എന്ന് പറയുന്നത് സിമണ്ട് എന്നാവും. അത് പോലെ പലതും. നല്ല ക്ലാസാണ് പക്ഷെ തീരെ വിരസമായ വിഷയം അതുകൊണ്ടു സാറിന്റെ ഉച്ചാരണം കേട്ട് മനസ്സില്‍ ചിരിച്ച്ചാണ് ക്ലാസില്‍ ഇരിക്കുക. പരീക്ഷയ്ക്ക് കുറച്ചധികം വായിച്ചാലും അത്ര നല്ല മാര്‍ക്ക് കിട്ട്യുകയില്ല, പോരാഞ്ഞു ചിത്രം വരയ്ക്കാന്‍ വളരെ മോശമായ എന്നെപ്പോലെയുള്ളവര്‍ക്ക്. സിവില്‍ വിഭാഗ തലവല്‍ വെങ്കടരാമന്‍ സാര്‍ ആയിരുന്നു, വളരെ ചിരിച്ചു കൊണ്ടാണ് സംസാരിക്കുക, പക്ഷെ അല്പം വശളന്മാരായവര്‍ക്ക് അത് ‘കൊലച്ചിരി’ ആയി മാറി എന്നും കേട്ടിട്ടുണ്ട്, ചിലര്‍ അങ്ങനെയാണ് "ചിരിച്ചുകൊണ്ട് കഴുത്തറക്കും " എന്ന് ചില ദോഷൈക ദൃക്കുകള്‍  പറയുന്നതു  കേട്ടിരുന്നു.

വസ്തുക്കളുടെ ശക്തി, (Strength of materials), രചനകളുടെ സിദ്ധാന്തങ്ങള്‍ (Theory of Structures) ഇവയാണ് സര്‍വേ കൂടാതെ ഞങ്ങള്‍ പഠിച്ച വിഷയങ്ങള്‍. സര്‍വേ രണ്ടാം വര്ഷം കഴിഞ്ഞു, തിയറിയും പ്രാക്ടിക്കലും. അതും പരമ ബോറായിരുന്നു, പ്ലെയിന്‍ ടെബിളും തൂക്കി സര്‍വേ ക്യാമ്പ് രസകരമായിരുന്നു എങ്കിലും വെയിലത്ത്‌ നിന്നുള്ള പരിപാടി എനിക്കത്ര പിടിച്ചില്ല. ചെയിനും ഫാല്സ്ടാഫ് എന്നാ വടിയും  തൂക്കി പലതും ചെയ്തു എന്നല്ലാതെ.
എന്നാല്‍ Strength of materials നല്ല രസകരമായിരുന്നു, ക്ലാസ് എടുത്തത് പുതിയ ഒരദ്ധ്യാപകായിരുന്നു എങ്കിലും നന്നായി ക്ലാസ് എടുത്തിരുന്ന ജോര്‍ജ തോമസ്‌ എന്ന സാര്‍. ആദ്യമായിരുന്നെങ്കിലും നല്ല വണ്ണം തയാറായി ആണ് ജി ടി സാര്‍ ക്ലാസില്‍ വരുക. രസകരമായി ക്ലാസ് എടുക്കും, പക്ഷെ സാറിനു ഇടയ്ക്ക് സംശയം ചോദിക്കുന്നത് മാത്രം ഇഷ്ടമല്ല. പിന്നീട് ഞാനും ഒരദ്ധ്യാപകന്‍ ആയപ്പോള്‍ ഇടയ്ക്ക് ചോദ്യം ചോദിച്ചു രസം കൊല്ലികളായ കുട്ടികളെ എനിക്കും ആദ്യം വെറുപ്പായിരുന്നു, പിന്നീട് കൂടുതല്‍ പഠിപ്പിക്കുന്ന വിഷയത്തില്‍ വിവരം ഉണ്ടായപ്പോള്‍ ചോദ്യങ്ങള്‍ രസകരമായി തീര്‍ന്നു എങ്കിലും അദ്ധ്യാപന ജീവിതത്തിന്റെ ആദ്യത്തെ ഒന്ന് രണ്ടു വര്ഷം കുട്ടികളുടെ ചോദ്യം ഭയം ഉണ്ടാക്കിയിരുന്നു, പ്രത്യേകിച്ചും നല്ല ബുദ്ധിയുള്ള കുട്ടികളുടെ. കഷ്ടിച്ച് ഒരു വര്ഷം മുമ്പ് ജി ടി സാറിനെ ടി കെ എം മീറ്റില്‍ കണ്ടപ്പോള്‍ സാര്‍ പഴയ കാര്യം ഓര്‍മ്മിച്ചു, സാറിന്റെ ഒരു ക്ലാസ്സില്‍ ഞാന്‍ സ്ഥിരമായി എന്തെങ്കിലും ചോദ്യം ചോദിക്കുമായിരുന്നു, തയാറായി വന്ന ക്ലാസ്സിന്റെ ഒഴുക്കിന് തടസ്സം വരുന്ന രീതിയില്‍ ചോദ്യം ചോദിക്കരുത് എന്ന് സാര്‍ രഹസ്യമായി എന്നോടു പറഞ്ഞ വിവരം സാര്‍ ഓര്‍മ്മിച്ചു എന്നോടു പറഞ്ഞു. ഇപ്പോള്‍ ഡെന്മാര്‍ക്കില്‍ യു എന്‍ ഉപദേഷ്ടാവായി വിശ്രമ ജീവിതം നയിക്കുന്ന സാര്‍ സ്വന്തം ചിലവില്‍ അവിടെ നിന്ന് നമ്മുടെ കോഴിക്കോട്ടു മീറ്റില്‍ വന്നത് തന്നെ എത്ര സന്തോഷകരമായിരുന്നു എന്ന് പറയാന്‍ വയ്യ. നെറ്റിയില്‍ ഒരു വലിയ മറുക് ( റഷ്യന്‍ നേതാവ് ഗോര്‍ബച്ചേവിന്റെപോലെ ) ഉണ്ടായിരുന്നതു കൊണ്ടു സാറിനെ ഞങ്ങള്‍ 'പപ്പടം' എന്ന് തമാശയായി വിളിച്ചിരുന്ന കാര്യം കൂടി അദ്ദേഹം ഞങ്ങളുടെ ഗുരുവന്ദനം ചടങ്ങില്‍ സ്നേഹാദരങ്ങള്‍ സ്വീകരിച്ച ശേഷം ഉള്ള മറുപടി പ്രസംഗത്തില്‍ സൂചിപ്പിക്കുകയുണ്ടായി., അമ്പതു വര്ഷം കഴിഞ്ഞും ഈയുള്ളവനെപ്പോലെയുള്ള ഒരു രസം കൊല്ലി വിദ്യാര്‍ഥിയുടെ വിവരം കെട്ട ചോദ്യം ചോദിക്കുന്ന സ്വഭാവം ഓര്‍മ്മിക്കുക, അതും പരസ്യമായി അംഗീകരിക്കുക ഇതൊക്കെ അദ്ദേഹത്തിന്റെ മഹാമനസ്കത അല്ലാതെ മറ്റെന്താണ്?

അതുപോലെ തന്നെ Theory of Structures ക്ലാസ് എടുത്തത് യു സി അഹമ്മദ് കുട്ടി എന്ന സാറാണ്,. ജി ടി സാറിനെപ്പോലെ തന്നെ ഒന്നാം തരം ക്ലാസ് . അഹമ്മദ് കുട്ടി സാറിനെയും ജീവിതത്തില്‍ പല സന്ദര്‍ഭങ്ങളിലും കൂട്ടി മുട്ടിയിരുന്നു. ഞങ്ങളുടെ ആര്‍ ഈ സി യ്ലേക്ക് പോകുന്ന വഴി കുന്നമംഗലം എന്ന സ്ഥലത്തായിരുന്നു സാറിന്റെ വീടു. ടി കെ എമ്മില്‍ നിന്ന് പിരിഞ്ഞു സാര്‍ കോഴിക്കോട്ടെ ഒരു സ്വകാര്യ കോളെജായ A W H എഞ്ചിനീയറിംഗ് കോളേജില്‍ പ്രിന്‍സിപ്പല്‍ ആയി ജോലി ചെയ്യുമ്പോള്‍ ഒരു പ്രൊഫഷനല്‍ സൊസൈറ്റിയുടെ ചാപ്റ്റര്‍ ഉദ്ഘാടനം ചെയ്യാന്‍ അവിടെ പോയപ്പോള്‍ സാറിനെ കണ്ടു.. അതുപോലെ എന്റെ മകളുടെ ഒരു ഇന്ടെര്‍വ്യു  കഴിഞ്ഞു ചങ്ങനാശ്ശേരിയില്‍ വച്ചും മറ്റും. എം ഈ എസ്സിലും സാര്‍ ഇടയ്ക്ക് ജോലി ചെയ്തിരുന്നു എന്ന് തോന്നുന്നു. നല്ല അദ്ധ്യാപകനെന്ന പോലെ തന്നെ തങ്കപ്പെട്ട മനുഷ്യനുമാണ് അഹമ്മദ് കുട്ടി സാര്‍.

ഇനിയും ഒരാള്‍ അന്നതെ ഒരു ഏകാംഗ ഡിപ്പാര്‍ട്ടുമെന്റിലെ ആളാണ്‌. ജിയോളജി പ്രഫസര്‍ ,ലെക്ച്ചറര്‍, അസി പ്രൊഫസര്‍ ക്ലെര്‍ക്ക്‌ പപ്യുണ്‍ എല്ലാം ആയിരുന്ന സാലിഹു സാര്‍ ആണത്. തമിഴ് കലര്‍ന്ന മലയാളം അല്പം സ്ത്രൈണ സബ്ദം ആണ് സാറിന്റെ. ഞങ്ങള്‍ക്ക്  ക്ലാസ് എടുത്തിട്ടില്ലെങ്കിലും കുട്ടികളുടെ പല  കാര്യത്തിലും  സാറിനെ  മുമ്പില്‍  കാണാം.  സാലിഹു സാര്‍ ദീര്‍ഘകാലം കേരളാ യുനിവേര്സിട്ടിയില്‍ കണ്ട്രോളര്‍ ആയും പി വി സി ആയും തമിഴ് നാട്ടിലെ ഒരു യൂണീവേര്സിറ്റിയില്‍  വൈസ് ചാന്‍സലര്‍ ആയും ഇരുന്ന ശേഷം വിശ്രമ ജീവിതം നയിക്കുന്നു ഇപ്പൊള്‍. അടുത്തു അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും ഫോട്ടോകളും  കണ്ടു.





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ